ലൈംഗികമായി പീഡിപ്പിച്ചത് നൂറിലേറെ സ്ത്രീകളെ, ഫോണില്‍ 120 വീഡിയോക്ലിപ്പുകള്‍; ജിലേബി ബാബയ്ക്ക് 14 വര്‍ഷം തടവ്

ചണ്ഡീഗഢ്: നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത വിവാദ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മറ്റ് രണ്ട് ബലാത്സംഗക്കേസുകളിലുമാണ് ഹരിയാണ ഫത്തേഹബാദ് അതിവേഗ കോടതി 63കാരനായ അമര്‍പുരിയെ ശിക്ഷിച്ചത്.
2018ലാണ് ‘ജിലേബി ബാബ’ എന്നറിയപ്പെടുന്ന അമര്‍പുരി അറസ്റ്റിലായത്. ആശ്രമത്തിലെത്തുന്ന നിരവധി പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഇരകളെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിന് പിന്നാലെ ജിലേബി ബാബയുടെ മൊബൈല്‍ ഫോണില്‍നിന്ന് 120ഓളം അശ്ലീലവീഡിയോകളാണ് പോലീസ് കണ്ടെടുത്തത്.
പ്രശ്‌നപരിഹാരങ്ങള്‍ക്കും മറ്റുമായി തന്നെ സമീപിക്കുന്ന സ്ത്രീകളെ മയക്കുമരുന്ന് നല്‍കിയാണ് ജിലേബി ബാബ ലൈംഗികമായി ചൂഷണം ചെയ്തിരുന്നത്. ഈ ദൃശ്യങ്ങളെല്ലാം ഇയാള്‍ ഫോണില്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. 2018 ജൂലായിലാണ് ബാബയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ബാബയുടെ ഒരു വീഡിയോയും പോലീസിന് ലഭിച്ചിരുന്നു. തുടര്‍ന്നാണ് തൊഹാന ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അമര്‍പുരിയെ അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ 14 വര്‍ഷം തടവാണ് അമര്‍പുരിക്ക് വിധിച്ച ശിക്ഷ. രണ്ട് ബലാത്സംഗക്കേസുകളില്‍ ഏഴുവര്‍ഷം വീതവും ശിക്ഷിച്ചു. ഐടി ആക്ട് പ്രകാരമുള്ള കുറ്റത്തിന് അഞ്ചുവര്‍ഷം തടവും വിധിച്ചു. അതേസമയം, ആയുധ നിയമപ്രകാരമുള്ള കേസില്‍ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി. ശിക്ഷകളെല്ലാം ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും അതിനാല്‍ 14 വര്‍ഷം ബാബ ജയിലില്‍ കഴിയണമെന്നും പരാതിക്കാരുടെ അഭിഭാഷകനായ സഞ്ജയ് വര്‍മ മാധ്യമങ്ങളോട് പറഞ്ഞു. ബാബയുടെ അതിക്രമത്തിനിരയായ ആറുപേരാണ് കോടതിയില്‍ ഹാജരായിരുന്നത്. ഇതില്‍ മൂന്നുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page