അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം∙ അങ്കമാലി-എരുമേലി ശബരി റെയില്‍പ്പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് റെയില്‍വേയ്ക്ക് സമര്‍പ്പിച്ചു. 3347.35 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ എസ്റ്റിമേറ്റ് കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) തയാറാക്കിയത്. 2017ല്‍ തയാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. പദ്ധതി ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തേ സമ്മതിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പുതിയ എസ്റ്റിമേറ്റ് തയാറാക്കാന്‍ റെയില്‍വേ ബോര്‍ഡ് കെ-റെയിലിനെ ഏല്‍പിച്ചത്.

അങ്കമാലി മുതല്‍ രാമപുരം വരെയുള്ള ഭാഗത്തിന്റെ പുതുക്കിയ എസ്റ്റിമേറ്റ് നേരത്തേ സമര്‍പ്പിച്ചിട്ടുണ്ട്. അപ്പോള്‍ രാമപുരം മുതല്‍ എരുമേലി വരെയുള്ള ഭാഗത്തിന്റെ ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയായിരുന്നില്ല. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കെ-റെയില്‍ ലിഡാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫൈനല്‍ ലൊക്കേഷന്‍ സര്‍വേ പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷമാണ് പാതയുടെ മൊത്തം എസ്റ്റിമേറ്റ് പുതുക്കിയത്.

സതേണ്‍ റെയില്‍വേയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ (നിര്‍മാണ വിഭാഗം), റെയില്‍വേ ബോര്‍ഡ് അഡിഷനല്‍ മെംബര്‍ (വര്‍ക്‌സ്) എന്നിവര്‍ക്കാണ് കെ-റെയില്‍ പുതുക്കിയ എസ്റ്റിമേറ്റ് സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page