തൊടുപുഴയിൽ കുടുംബ വഴക്കിനെ തുടര്‍ന്ന് 54-കാരിയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു.

തൊടുപുഴ:കുടുംബ വഴക്കിനെ തുടര്‍ന്ന് 54-കാരിയെ സഹോദരി ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ഹലീമ(54) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍(64) കൊലപാതക ശേഷം വാഴക്കുളം പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. വ്യാഴാഴ്ച വൈകീട്ട് ഏഴു മണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐ.ടി.സി റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ നിന്നും ഇരട്ട സഹോദരിയുടെ വീട്ടിലേക്ക് ഹലീമ തിരികെ വരും വഴി വഴിയില്‍ കാത്തു നിന്ന ഷംസുദ്ദീന്‍ വാക്കത്തികൊണ്ട് വെട്ടുകയായിരുന്നു. തലയിലടക്കം വെട്ടേറ്റു. തുടര്‍ന്ന് ഇവര്‍ തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയെങ്കിലും മരിച്ചു. തുടര്‍ന്ന് പോലീസെത്തിയാണ് ഹലീമയെ ആശുപത്രിയിലെത്തിച്ചത്.
ഷംസുദ്ദീനും ഭാര്യയും തമ്മില്‍ രണ്ടുവര്‍ഷമായി അകന്നു കഴിയുകയായിരുന്നു. അടുത്തിടെ ഭാര്യയെ തിരികെ വിളിക്കാന്‍ ഷംസുദ്ദീന്‍ എത്തിയപ്പോള്‍ ഭാര്യയുടെ ഹലീമ എതിര്‍ത്തു. ഇതിന്റെ വൈരാഗ്യത്തിലാണ് ഷംസുദ്ദീന്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ട സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടേക്ക് വരും വഴിയായിരുന്നു കൊലപാതകം. വാഴക്കുളത്ത് കീഴടങ്ങിയ ഷംസുദ്ദീനെ പിന്നീട് തൊടുപുഴ പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മക്കള്‍ ഉമ്മകൊലുസു, യൂനിസ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page