പ്രളയം പാലങ്ങൾ തകര്‍ത്തു.അധികാരികള്‍ മുഖം തിരിച്ചപ്പോള്‍ കൊക്കയാറ്റില്‍ ജനകീയ കൂട്ടായ്മയില്‍ നടപ്പാലങ്ങള്‍ ഒരുങ്ങി.ഒറ്റപ്പെട്ട് പൂവഞ്ചിയും

പാലങ്ങള്‍ പ്രളയം തകര്‍ത്തു.അധികാരികള്‍ മുഖം തിരിച്ചപ്പോള്‍ കൊക്കയാറ്റില്‍ ജനകീയ കൂട്ടായ്മയില്‍ നടപ്പാലങ്ങള്‍ ഒരുങ്ങി.ഒറ്റപ്പെട്ട് പൂവഞ്ചിയും

മുണ്ടക്കയം: പ്രളയം അക്ഷാരാര്‍ത്ഥത്തില്‍ കൊക്കയാര്‍ ഗ്രാമത്തെ രണ്ടായി കീറിമുറിക്കുകയായിരുന്നു.ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമമാണെങ്കിലും കൊക്കയാറിലേക്കുള്ള വഴികളില്‍ കൂടുതലും കോട്ടയം ജില്ലയില്‍ കൂടിയാണ് ഈ വഴികളെല്ലാം തന്നെ പുല്ലകയാറിനും കൊക്കയാറിനും കുറുകെ തീര്‍ത്ത പാലങ്ങളിലൂടെയാണ്.ഇതില്‍ കൂട്ടിക്കല്‍ ചപ്പാത്തുപാലവും ഇളംകാട് പാലവും ഒഴികെയുള്ള കോണ്‍ക്രീറ്റ് പാലങ്ങളും നാലോളം തൂക്കുപാലങ്ങളും കുതിച്ചെട്ടിയ മലവെള്ളം കവര്‍ന്നു. ഇതില്‍ പ്രധാനം ഏന്തയാര്‍ പാലവും കൊക്കയാര്‍ പാലവുമാണ്. കുറ്റിപ്ലങ്ങാട്,വെംബ്ലി,മുക്കുളം,വടക്കേമല തുടങ്ങി അനേകം ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഈ സ്ഥലങ്ങളിലേക്കുള്ളവര്‍ എല്ലാം കിലോമീറ്ററുകള്‍ താണ്ടി ഇളംകാട് പാലത്തിലൂടെയാണ് സഞ്ചരിച്ച് വീടുകളിലെത്തുന്നത്.
ദുരന്തമുഖങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ താല്‍ക്കാലിക പാലങ്ങള്‍ നിര്‍മ്മിച്ച കുറെയധികം മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട് ഇത്തരത്തില്‍ അധികൃതര്‍ എന്തെങ്കിലും നടപടിയെടുക്കുമെന്ന് നാട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും പ്രതീക്ഷകള്‍ അസ്ഥാനത്തായി. ഇതില്‍ ഏന്തയാര്‍ പാലത്തിന്റെ നിര്‍മ്മാണത്തിനായി പാലത്തിന്റെ ഇരുവശത്തുള്ളവരും ജനകീയ നീക്കങ്ങളുമായി രംഗത്തുവന്നു ഒരു വശത്ത് താല്‍ക്കാലിക പാലം പിരിവെടുത്തു നിര്‍മ്മിക്കുന്നതിന് ജനകീയ കമ്മറ്റിയും മറുവശത്ത് പൗരസമിതിയും രൂപീകരിക്കപ്പെട്ടു.പൗരസമിതിയുടെ ആഭിമുഖ്യത്തില്‍ പ്രത്യക്ഷ സമരവും നടത്തി.എന്നാല്‍ അധികാരികളുടെ ഭാഗത്തുനിന്നും പ്രത്യേകിച്ച് നീക്കങ്ങളൊന്നുമില്ലാതെ വന്നപ്പോള്‍ നാട്ടുകാര്‍ തന്നെ താല്‍ക്കാലിക പാലം നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചു തുടര്‍ന്ന് നാട്ടുകാരുടെ കൂടെ ശ്രമഫലമായി നടപ്പാലം നിര്‍മ്മിക്കപ്പെട്ടു. ഇതുവഴി ബൈക്കുകളും കടന്നു പോകുന്നുണ്ട്. എന്നാല്‍ പെട്ടെന്നുണ്ടാകുന്ന ഒരു അത്യാഹിതത്തിന് കിലോമീറ്ററുകളോളം സഞ്ചരിച്ച് ഇളംകാട് ചുറ്റി പോകേണ്ട അവസ്ഥയാണ്.നടപ്പാലത്തിന് ചിലവായതില്‍ കൊക്കയാര്‍,കൂട്ടിക്കല്‍ പഞ്ചായത്തുപ്രസിഡന്റുമാര്‍ പതിനെണ്ണായിരം പൂര വീതം സഹായം വാഗ്ദാനം ചെയ്തിരുന്നു.താല്‍ക്കാലികമായി വാര്‍ഡ് മെമ്പറാണ് ഇപ്പോള്‍തുക മുടക്കിയിരിക്കുന്നത്.ദുരന്തങ്ങളുണ്ടാകുമ്പോള്‍
റവന്യൂ വകുപ്പിന് കീഴില്‍ ജില്ലാ കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും വില്ലേജ് ഓഫീസര്‍ക്കുമൊക്കെ പരിമിതമായ തുക ചിലവഴിക്കുവാന്‍ അനുവാദമുണ്ട്. എന്നാല്‍ ഇവ എന്തുകൊണ്ടാണ് ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കാതിരുന്നതെന്ന ചോദ്യം നാട്ടുകരില്‍ ചിലരെങ്കിലും ഉയര്‍ത്തുന്നുണ്ട.

കോട്ടയം ജില്ലയിലെ ഇളംകാട് നിന്നും ഒരു പാലത്തിന്റെ അകലം മാത്രമുള്ള മുക്കുളം താഴെ എത്തിയാല്‍ പ്രളയം അവശേഷിപ്പിച്ച നഷ്ടങ്ങളുടെ നേര്‍ക്കാഴ്ച കാണാം. പുല്ലകയാറിന്റെ തുടക്കത്തില്‍ പുഴ ഗതി മാറി ഒഴുകി നാല് വീടുകളാണ് ഇവിടെ നിലം പതിച്ചത്. ഒഴുക്കില്‍പെട്ട് ഒരു യുവാവ് മരിച്ചു. വീടുകള്‍ക്ക് നടുവിലൂടെയാണ് ഇപ്പോള്‍ പുഴ ഒഴുകുന്നത്. കപ്പയും, വാഴയും ഒക്കെ കൃഷി ചെയ്തിരുന്ന ഭൂമിയില്‍ ഇപ്പോള്‍ കല്ലും മണ്ണും നിറഞ്ഞ് തരിശായി മാറി. പോകാന്‍ മറ്റു ഇടം ഇല്ലാത്തതിനാല്‍ അഞ്ചോളം കുടുംബങ്ങള്‍ പുഴയുടെ നടുക്ക് ദ്വീപ് പോലെയുള്ള സ്ഥലത്ത ഇപ്പോഴും ഭീതിയോടെ കഴിയുന്നു.

കൊക്കയാര്‍ പഞ്ചായത്തിലെ പൂവഞ്ചിയേയും മുണ്ടക്കയം പഞ്ചായത്തിലെ വേലനിലത്തെയും തമ്മില്‍ ബന്ധിപ്പിച്ചിരുന്ന തൂക്കുപാലവും മലവെള്ളം കവര്‍ന്നു.നാട്ടുകാര്‍ ഇവിടെ ചങ്ങാടമുണ്ടാക്കി അതിജീവനത്തിന് ശ്രമിച്ചെങ്കിലും ഒരാഴ്ച മുമ്പുണ്ടായ മലവെള്ളപാച്ചിലില്‍ ചങ്ങാടം ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇപ്പോള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് കൂട്ടിക്കല്‍ ചപ്പാത്തിലൂടെയും മുണ്ടക്കയം കല്ലേപ്പാലത്തിലൂടെയുമാണ് ജനങ്ങള്‍പുറംലോകവുമായി ബന്ധപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page