ഡെങ്കിപ്പനി പടരുന്നു: ചികിത്സ തേടുന്നത് നിരവധിപ്പേർ
എരുമേലി: ഡെങ്കിപ്പനി ഉൾപ്പെടെ പകർച്ചവ്യാധി രോഗങ്ങൾ ബാധിച്ച് സർക്കാർ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി ചികിത്സ തേടുന്നത് നിരവധിപ്പേർ. റോഡിലും തോട്ടിലും വൻതോതിൽ മാലിന്യങ്ങൾ എത്തുന്നതുമൂലം രോഗസാധ്യത ഇനിയും കൂടുതൽ പേരിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്. ശുചീകരണം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. ഇന്നലെ മാത്രം എരുമേലി, മുക്കൂട്ടുതറ, കണമല എന്നിവിടങ്ങളിലായി 20 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയെന്നും ശുചിത്വം പാലിക്കാത്ത മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. പുകവലി നിരോധിത ബോർഡ് വയ്ക്കാത്ത മൂന്ന് സ്ഥാപനങ്ങളിൽനിന്നു പിഴ ഈടാക്കി. ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സുബിമോൾ, ജിതിൻ, ആഷ്ന, അനു, സജിത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ക ്ലോറോ സ്കോപ് ഉപയോഗിച്ച് കുടിവെള്ളത്തിലെ ക്ലോറിന്റെ അളവും സംഘം പരിശോധിച്ചു. എരുമേലി ടൗൺ പരിസരങ്ങളിലെ വാർഡുകളിൽ ഡെങ്കിപ്പനി ബാധിതരുടെ വീടുകളിൽ നടത്തിയ പരിശോധനകളിൽ വൃത്തിഹീനമായ നിലയിലായിരുന്നുവെന്നും കൊതുകുകളുടെ ഉറവിടങ്ങൾ ഒട്ടേറെ ഉണ്ടായിരുന്നുവെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.