ഓടയിലേക്കു മലിനജലം ഒഴുക്കി; രണ്ട് വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി
ഓടയിലേക്കു മലിനജലം ഒഴുക്കി; രണ്ട് വ്യാപാരസ്ഥാപനങ്ങൾക്കെതിരേ നടപടി
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ ഓടയിലേക്ക് മലിനജലം ഒഴുക്കുന്നതിനെതിരേ ആരോഗ്യവകുപ്പ് നടപടികൾ ആരംഭിച്ചു. രണ്ടു കടകൾക്ക് ആരോഗ്യവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി. മുണ്ടക്കയം ഗ്യാലക്സി തിയറ്റർ ഭാഗത്ത് പ്രവർത്തിക്കുന്ന രണ്ടു വ്യാപാര സ്ഥാപനങ്ങൾക്കെതിരെയാണ് ആരോഗ്യവകുപ്പ് നടപടി സ്വീകരിച്ചത്.
ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ് മാത്യു, ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടർ എം.എൻ. ഉല്ലാസ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓടയിലേക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് വ്യാപാര സ്ഥാപനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഗ്യാലക്സി തിയറ്ററിന് സമീപത്തുകൂടി പൈങ്ങന തോട്ടിലേക്ക് എത്തിച്ചേരുന്ന ഓടയിൽനിന്നു രൂക്ഷമായ ദുർഗന്ധമാണ് അനുഭവപ്പെട്ടിരുന്നത്. ഇതേത്തുടർന്ന് പ്രദേശവാസികൾ പരാതിയുമായി രംഗത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്.