ജെസ്‌ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനക്ക് വിധേയമാക്കും

കോട്ടയം: ജെസ്‌ന തിരോധാനക്കേസിൽ മുണ്ടക്കയത്തെ മുൻ ലോഡ്ജ് ജീവനക്കാരിയെ നുണ പരിശോധനക്ക് വിധേയമാക്കിയേക്കും . ജെസ്നയും യുവാവും മുണ്ടത്തയത്തെ ലോഡ്ജിൽ എത്തിയിരുന്നെന്ന യുവതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഇവരെ സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നുണപരിശോധന നടത്താനൊരുങ്ങുന്നത്. ആവശ്യമെങ്കിൽ ലോഡ്ജ് ഉടമയെയും നുണപരിശോധനയ്ക്ക് വിധേയനാണ് സിബിഐ ലക്ഷ്യമിടുന്നത്.
കഴിഞ്ഞദിവസം സിബിഐ ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടരമണിക്കൂറോളം സമയമെടുത്താണ് ജീവനക്കാരിയുടെ വിശദമായ മൊഴിയെടുത്തത്. പറയാനുള്ളതെല്ലാം സി.ബി.ഐ.യോട് പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തൽ നടത്താൻ വൈകിയതിൽ കുറ്റബോധമുണ്ടെന്നും ലോഡ്ജിലെ മുൻ ജീവനക്കാരി പ്രതികരിച്ചിരുന്നു.

കാണാതാകുന്നതിന് ദിവസങ്ങൾക്ക് മുൻപ് ജെസ്നയെ മുണ്ടക്കയത്തെ ലോഡ്ജിൽ കണ്ടെന്നായിരുന്നു മുൻ ജീവനക്കാരി ദിവസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തിയത്. അന്ന് ഒരു യുവാവ് ജെസ്‌നയ്‌ക്കൊപ്പം ഉണ്ടായിരുന്നതായും പിന്നീട് പത്രത്തിൽ ഫോട്ടോ കണ്ടതോടെയാണ് ജെസ്‌നയെ തിരിച്ചറിഞ്ഞതെന്നും ജീവനക്കാരി പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തുപറയരുതെന്ന് ലോഡ്ജുടമ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ജീവനക്കാരിയുടെ ആരോപണം. അതേസമയം, തന്നോടുള്ള വ്യക്തിവൈരാഗ്യം കാരണമാണ് മുൻ ജീവനക്കാരി ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നായിരുന്നു ലോഡ്ജുടമയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page