ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ്

പള്ളിക്കത്തോട്: ജിം ട്രെയിനറായ യുവാവിനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ആനിക്കാട് അമ്പഴംകുന്ന് ഭാഗത്ത് വരിക്കാശ്ശേരി വീട്ടിൽ ( മരോട്ടി ഭാഗത്ത് വാടകയ്ക്ക് താമസം ) സഞ്ജയ് വി.എസ് (26), ഇയാളുടെ സഹോദരനായ സച്ചിൻ വി.എസ് (19) ഇരുവരുടെയും പിതാവായ സന്തോഷ് വി.കെ (51) എന്നിവരെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ മൂവരും ചേർന്ന് കഴിഞ്ഞദിവസം രാത്രിയോടു കൂടി പള്ളിക്കത്തോട് ബസ്റ്റാൻഡ് ഭാഗത്തുള്ള ജിമ്മിൽ അതിക്രമിച്ചുകയറി ജിമ്മിലെ ട്രെയിനറെ ചീത്തവിളിക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും, ഇടിവള കൊണ്ടും മറ്റും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. ഇവർക്ക് ജിം ട്രെയിനറോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇവർ സംഘം ചേർന്ന് ഇയാളെ ആക്രമിച്ചത്. പരാതിയെ തുടർന്ന് പള്ളിക്കത്തോട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശക്തമായ തിരച്ചിലിൽ ഇവരെ പിടികൂടുകയുമായിരുന്നു.

പള്ളിക്കത്തോട് സ്റ്റേഷൻ എസ്.എച്ച്.ഓ ഹരികൃഷ്ണൻ കെ.ബി, എസ്.ഐ രമേശൻ പി.എ, എ.എസ്.ഐ മാരായ സന്തോഷ്, ജയചന്ദ്രൻ, സി.പി.ഓ വിനോദ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. സഞ്ജയ്ക്ക് പള്ളിക്കത്തോട് സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page