വാട്ടര്‍ അഥോറിറ്റിയുടെ കരിമ്പുകയം ജലവിതരണ പദ്ധതിയില്‍നിന്നുള്ള ജലവിതരണം മുടങ്ങുന്നത് പതിവാകുന്നു
കാഞ്ഞിരപ്പള്ളി: വാട്ടർ അഥോറിറ്റിയുടെ കരിമ്പുകയം ജലവിതരണ പദ്ധതിയിൽനിന്നുള്ള ജലവിതരണം മുടങ്ങിയിട്ട് മൂന്നു ദിവസം. ഇതോടെ മൂന്നു പഞ്ചായത്തുകളിലെ ജനങ്ങൾ ദുരിതത്തിൽ. മണിമലയാറ്റിലെ കരിമ്പുകയത്തുനിന്നു ചിറക്കടവ്, കാഞ്ഞിരപ്പള്ളി, എലിക്കുളം പഞ്ചായത്തുകളിലേക്ക് നടത്തിവരുന്ന ജലവിതരണമാണ് മുടങ്ങിയത്. കരിമ്പുകയം തടയണയ്ക്കു സമീപം ജലസേചന വകുപ്പ് ആറിന്റെ തീരം കെട്ടുന്ന നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണ് വീണ് വാട്ടർ അഥോറിറ്റിയുടെ കരിമ്പുകയം പദ്ധതിയുടെ കിണറ്റിലേക്കുള്ള പൈപ്പിൽ ചെളിയടിഞ്ഞതാണ് ജലവിതരണം തടസപ്പെടാൻ കാരണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, മണ്ണ് അലക്ഷ്യമായി ആറ്റിൽ തള്ളിയതാണ് പ്രശ്നത്തിനു കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വിവിധ സ്ഥാപനങ്ങൾ, വീടുകൾ ഉൾപ്പെടെ ആയിരക്കണക്കിനു ഗുണഭോക്താക്കളുള്ള പദ്ധതിയാണ് മൂന്നു ദിവസമായി പ്രവർത്തിക്കാതെ കിടക്കുന്നത്. ഇവിടെനിന്നു വെളളം സമീപത്തെ ട്രീറ്റ്മെന്റ് പ്ലാന്റിലെത്തിച്ചു ശുചീകരിച്ചാണ് സമീപ പഞ്ചായത്തുകളിൽ വിതരണം ചെയ്യുന്നത്. മൂന്നു ഷിഫ്റ്റുകളായാണ് വെള്ളം പമ്പ് ചെയ്തുവന്നിരുന്നത്. ജലവിതരണം മുടങ്ങി മൂന്നു ദിവസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാനുള്ള നടപടികളായിട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു.