വൈക്കത്ത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം ഇന്നു പുറത്തെടുത്തു പരിശോധന നടത്തും

വൈക്കം: കോട്ടയത്ത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തിൽ മൃതദേഹം ഇന്നു പുറത്തെടുത്തു പരിശോധന നടത്തും. പാലാ ആർഡിഒയുടെ സാന്നിധ്യത്തിലാകും പരിശോധന നടത്തുക. കൊൽക്കൊത്ത സ്വദേശി നജ്മുൻ ഷാ ആണ് നാലുമാസം ​ഗർഭിണിയായിരുന്ന ഭാര്യ ഡൽഹി സ്വദേശി ഐഷാബീവി (20) പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയത്. നാട്ടുകാരാണ് സംഭവം ആരോ​ഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചത്.

തലയാഴം ആലത്തൂർപ്പടിക്കു സമീപമാണു സംഭവം. നാലുമാസം ഗർഭിണിയായിരുന്ന ഐഷാബീവിക്കു കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടു. തുടർന്ന് ഇവർ വീടിനു സമീപത്തെ ശുചിമുറിയിൽ പ്രസവിച്ചു. ശിശുവിന്റെ മൃതദേഹം പിന്നീടു കുഴിച്ചിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഐഷാബീവിയെ വൈക്കം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.

നജ്മുൻ ഷായുടെ അയൽവാസി വഴി സംഭവമറിഞ്ഞ ആരോഗ്യവകുപ്പ് പൊലീസിനെ വിവരമറിയിച്ചു. എഎസ്പി നകുൽ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

ആക്രിപെറുക്കുന്ന തൊഴിലാണു നജ്മുൻ ഷാ ചെയ്യുന്നത്. ആലപ്പുഴ പുളിങ്കുന്നിൽ നിന്ന് ഒരു മാസം മുൻപാണ് ഐഷാബീവി ഇവിടേക്കെത്തുന്നത്. ഒരു വയസ്സുള്ള മറ്റൊരു കുട്ടി കൂടി ഇവർ‍ക്കുണ്ട്. ഗർഭിണിയാണെന്ന വിവരം ഐഷാബീവി ആരോടും പറഞ്ഞിരുന്നില്ലെന്നു നജ്മുൻ ഷായുടെ മാതാപിതാക്കൾ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page