ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി

കോട്ടയം: ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാരിന്റെ പച്ചക്കൊടി. കേന്ദ്രവ്യോമയാന മന്ത്രാലയം സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി ‘സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി.ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. കോട്ടയം ജില്ലയിൽ ചെറുവള്ളി എസ്റ്റേറ്റിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന വിമാനത്താവളത്തിന് സംസ്ഥാനം സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി.

വ്യോമയാനമന്ത്രാലയത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പരിസ്ഥിതി മന്ത്രാലയം, എയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ, ധനകാര്യമന്ത്രാലയം തുടങ്ങിയവയുടെ അംഗീകാരത്തിന് അപേക്ഷിക്കാനാകൂ. ഇതിന് മുന്നോടിയായി പ്രദേശത്ത് പാരിസ്ഥിതിക, സാമൂഹിക ആഘാതപഠനം നടന്നുവരികയാണ്. ഇനി വിശദപദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്നതിലേക്ക് പോകാനാകുമെന്ന് സ്പെഷ്യൽ ഒാഫീസർ വി. തുളസീദാസ് പറഞ്ഞു. പ്രതിരോധ മന്ത്രാലയ അനുമതി നേരത്തെ ലഭിച്ചിരുന്നു.

ചെറുവള്ളി എസ്റ്റേറ്റിലെ 2266 ഏക്കർ ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്. പ്രാഥമിക സാധ്യതാപഠനത്തിൽ റൺവേയുടെ ദിശയിലും ഘടനയിലും വ്യോമയാനമന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടേബിൾ ടോപ്പ് മാതൃകയിലുള്ള റൺവേ സുരക്ഷ കുറവുള്ളതാണെന്ന് അവർ സൂചിപ്പിച്ചു. ഇത് പരിഹരിക്കാൻ എസ്റ്റേറ്റിന് പുറത്ത് 307 ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചു. ഇതിന് വിജ്ഞാപനമായി. സംസ്ഥാനത്തെ ഏറ്റവും നീളംകൂടിയ റൺവേയാണ് ഉദ്ദേശിക്കുന്നത്. 3.50 കിലോമീറ്ററാണ് നീളം.

ഇൗ വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് സ്വീകരിച്ചശേഷം മധുര വിമാനത്താവളവുമായുള്ള അകലം അറിയിക്കാൻ നിർദേശിച്ചിരുന്നു. ആകാശദൂരം 148 കിലോമീറ്ററാണെന്നും ശബരിമല താവളം മധുര താവളത്തെ ബാധിക്കില്ലന്നും കേരളം അറിയിച്ചു. ഇതുംകൂടി പരിഗണിച്ചാണ് വ്യോമയാനമന്ത്രാലയം അനുമതിനൽകിയത്.

ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂമി ഇപ്പോൾ കൈവശമുള്ളത് ബിലീവേഴ്സ് ചർച്ചിന്റെ കൈവശമാണ്. അവകാശം സ്ഥാപിക്കാൻ സർക്കാർ നൽകിയ കേസ് പാലാ കോടതിയിലാണുള്ളത്. കരമടയ്കാൻ സഭ, ഹൈക്കോടതി ഉത്തരവ് വഴി അനുമതി നേടിയെങ്കിലും അയന ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ കരം സ്വീകരിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഭൂമി സഭയുടെ ഉടമസ്ഥതയിലുള്ള അയന ട്രസ്റ്റിന്റെ പേരിലാണെന്നാണ് സഭയുടെ വാദം. ഇതിന് തെളിവില്ലെന്ന് സർക്കാരും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page