മാമ്പഴം മോഷ്ടിച്ച കേസിൽ പൊലീസുകാരനെതിരെ വകുപ്പ് തല നടപടിയ്ക്കു ശുപാർശ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ വഴിയോരക്കച്ചവടക്കാരനിൽ നിന്നും മാമ്പഴം മോഷ്ടിച്ച കേസിൽ പൊലീസുകാരനെതിരെ വകുപ്പ് തല നടപടിയ്ക്കു ശുപാർശ. മാമ്പഴ മോഷണത്തിന്റെ കൃത്യമായ തെളിവുകൾ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതോടെയാണ് ഇപ്പോൾ പൊലീസ് ഇയാൾക്കെതിരെ വകുപ്പ് തല നടപടിയ്ക്കു ശുപാർശ ചെയ്തിരിക്കുന്നത്. പൊലീസുകാരന്റെ വിശദാംശങ്ങൾ സഹിതം കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ഇടുക്കി ജില്ലാ പൊലീസ് മേധാവിയ്ക്കും, ഇടുക്കി എ.ആർ ക്യാമ്പ് കമാന്റന്റിനും റിപ്പോർട്ട് നൽകും. പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച് പോലീസുകാരനെതിരെയാണ് ഇപ്പോൾ വകുപ്പ് തല നടപടിയ്ക്കു ശുപാർശയുണ്ടായിരിക്കുന്നത്. റോഡരികിലെ പഴക്കടയിൽ നിന്നും 10 കിലോ മാമ്പഴമാണ് ഇയാൾ കടയിൽ നിന്നും മോഷ്ടിച്ചത്. ഇടുക്കി എ.ആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ശിഹാബ് ആണ് കവർച്ച നടത്തിയത്.

 

ഇടുക്കി പോലീസ് ആസ്ഥാനത്താണ് ഇയാൾ ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണ് ഇദ്ദേഹം പഴക്കടയിൽ മോഷണം നടത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവർച്ച ചെയ്യപ്പെട്ടതായി മനസിലാകുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്നു കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന് എതിരായ തെളിവുകൾ ശേഖരിച്ചു വരികയാണ്. ഉടൻ തന്നെ ഉയാളുടെ അറസ്റ്റ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page