ശബരിമല ഇടത്താവള വികസന പദ്ധതി എരുമേലിയിൽ നിർമാണോദ്ഘാടനം ദേവസ്വം മന്ത്രി നിർവഹിച്ചു

ശബരിമല ഇടത്താവള വികസന പദ്ധതി എരുമേലിയിൽ നിർമാണോദ്ഘാടനം ദേവസ്വം മന്ത്രി നിർവഹിച്ചു ,
എരുമേലി : ശബരിമല തീർഥാടകർക്കായി നടത്തുന്ന വികസന പദ്ധതികളുടെ ഭാഗമായി എരുമേലിയിൽ നടത്തുന്ന ശബരിമല ഇടത്താവള വികസന പദ്ധതിയിൽ 14.45 കോടി ചെലവിട്ടു നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി . എരുമേലി വലിയമ്പലം ക്ഷേത്ര പരിസരത്തു ദേവസ്വം ബോർഡ് സ്ഥലത്താണു വികസന പദ്ധതികൾ നടപ്പാക്കുക. ഏപ്രിൽ 18നു രാവിലെ 11 നു മന്ത്രി കെ.രാധാകൃഷ്ണൻ പദ്ധതിയുടെ നിർമാണോദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു.
എരുമേലിയിൽ തീർഥാടകരുടെ സൗകര്യത്തിനായി 14.45 കോടി രൂപയുടെ പദ്‌ധതി നടപ്പാക്കും. അന്നദാന മണ്ഡപം നിർമിക്കുന്നതിനാണു പ്രധാന പരിഗണന. നാനൂറ്റി അൻപതോളം പേർക്ക് ഒരേ സമയം ഇരുന്നു ഭക്ഷണം കഴിക്കാനാകും.
53,764 ചതുരശ്രയടിയാണ് മൊത്തം വിസ്തീർണം. 14,44,57,653 രൂപയാണ് പദ്ധതി തുക അനുവദിച്ചിട്ടുള്ളത്. നിർമാണ പൂർത്തീകരണത്തിന് 18 മാസ കാലാവധിയുണ്ട്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം നടപ്പാക്കുന്നത്.
നിലവിലുള്ള ഷെൽറ്ററുകൾ കാലപ്പഴക്കംമൂലം സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചുനീക്കിയാണു പുതിയതു നിർമിക്കുക. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകർ പേട്ടതുള്ളലിനുശേഷം ഇവിടെ വിശ്രമിച്ചിട്ടാണ് ശബരിമല തീർഥാടനം നടത്താറുള്ളത്. ക്ഷേത്രത്തിനോടു ചേർന്ന് അതിഥി മന്ദിരം നിർമിക്കും. ജനപ്രതിനിധികൾ, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവർക്ക് ഉപയോഗിക്കാനാണ് മന്ദിരം. തീർഥാടകർക്കായി അന്നദാന ബ്ലോക്കും പണിയും. നിലവിലുള്ള അന്നദാന കെട്ടിടവും സ്ഥലപരിമിതിയിലാണ്. ശുചിമുറികൾ, ഡോർമിറ്ററി എന്നിവ നിർമിക്കാനും തീരുമാനിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page