ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞു വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

പീരുമേട്: ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ ചമഞ്ഞു വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി പണം തട്ടിയെടുത്ത സംഭവത്തിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കോട്ടയം പനച്ചിക്കാട് മറ്റത്തിൽ മനു യശോധരൻ (39), ചപ്പാത്ത് ഹെവൻവാലി എസ്റ്റേറ്റിൽ സാം കോര (33) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

ഏലപ്പാറയിൽ സ്വകാര്യ ക്ലിനിക് നടത്തുന്ന, തമിഴ്നാട് കമ്പം ഗവ. ആശുപത്രിയിലെ ഡോക്ടർ കനി മലറിന്റെ പക്കൽ നിന്നാണ് ഭീഷണിപ്പെടുത്തി അരലക്ഷം രൂപ തട്ടിയെടുത്തത്. കഴിഞ്ഞ ദിവസം ഏലപ്പാറയിലെ ക്ലിനിക്കിൽ എത്തിയ സംഘം തങ്ങൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്നു പറഞ്ഞു പരിചയപ്പെടുത്തി.ആ സമയത്ത് ജീവനക്കാർ മാത്രമേ ക്ലിനിക്കിൽ ഉണ്ടായിരുന്നുള്ളൂ.ഡോക്ടർ കമ്പത്ത് ആണെന്ന് പറഞ്ഞതോടെ ക്ലിനിക്കിൽ നിന്ന് ഒരു ജീവനക്കാരനെയും കൂട്ടി ഇവർ തമിഴ്നാട്ടിൽ
കമ്പത്ത് എത്തിയ ശേഷം കനിമലറിനെ കണ്ട ഇവർ തിരുവനന്തപുരത്തു നിന്ന്‌ വന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്നു വിശ്വസിപ്പിച്ചു . ഡോക്ടറുടെ പേരിൽ കേസുള്ളതിനാൽ ചോദ്യം ചെയ്യാൻ ഒപ്പം വരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇവരോടൊപ്പം ‌കാറിൽ ഡോക്ടറെയും കയറ്റി കുമളിയിലേക്കു പുറപ്പെട്ടു. കേസ് ഒഴിവാക്കി നൽകാമെന്നു പറഞ്ഞു യാത്രയ്ക്കിടെ ഇവർ പണം ആവശ്യപ്പെട്ടു.
ഡോക്ടറുടെ പക്കൽ ഉണ്ടായിരുന്ന 50,000 രൂപ വാങ്ങിയെടുത്തു. കുമളിയിൽ എത്തിയപ്പോൾ ഡോക്ടറെയും ജീവനക്കാരനെയും വാഹനത്തിൽ നിന്ന് ഇറക്കിവിട്ടു. എന്നാൽ വീട്ടിലെത്തിയ ഡോക്ടർ താൻ ചതിക്കപ്പെട്ടു എന്നു മനസ്സിലാക്കി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ഡിവൈഎസ്പി സി.ജി.സനൽകുമാർ, എസ്ഐ അഫ്സർ, എഎസ്ഐ നസീമ, സിവിൽ പൊലീസ് ഓഫിസർമാരായ സിയാദ്, അങ്കു കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുളള സംഘം ചപ്പാത്തിലെ സാം കോരയുടെ വീട്ടിൽ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page